Wednesday, 7 January 2015

പുഴ









മണൽ ലോറിയിൽ ചിറകൊതുക്കി,
തല താഴ്ത്തിയിരിക്കുന്നു  പുഴ

Tuesday, 6 January 2015






മഴ വരച്ച വീടിന്റെ ജാലക-
പ്പടിയിൽ പ്രണയാർദ്രരായ
രണ്ടു മിഴിപ്പക്ഷികൾ 

Thursday, 18 December 2014

കൂരായണ കൂരായണ










തപാൽ സ്റ്റാമ്പായി, നൂറിന്റെ ആയിരത്തിന്റെ
നോട്ടുകളായി 
കവലകളിൽ നിന്നു വർഗ്ഗീയ വിഷം തുപ്പുന്ന 
പ്രതിമകളായി ഗോഡ്സെ പുനർജനിക്കുന്നു 

കേവലം മൂന്നു വെടിയുണ്ടകൾ കൊണ്ട് 
സമത്വത്തിന്റെ  ,സാഹോദര്യത്തിന്റെ 
മാറുപിളർന്ന സ്വാർത്ഥതയെ വാഴ്ത്തി 
ഒരു ദിനം നമുക്ക് കുപ്പി പൊട്ടിക്കണം 
ലോകത്തെ തന്റെ കിണറിന്റെ ഇത്തിരി 
വട്ടമായിക്കണ്ട മഹാനു വേണ്ടി കലാലയങ്ങൾ 
പണിയണം 
തമ്മിൽ തമ്മിൽ വെട്ടിമരിക്കേണ്ടതെങ്ങനെയെന്നു 
കുട്ടികളെ പഠിപ്പിച്ചു കൊടുക്കണം 
മറക്കേണ്ടതുണ്ട് രക്തരഹിത സമരങ്ങളെ 
സ്നേഹത്തെ ,ശാന്തിയെ ,ബാപ്പുജിയെ 
ഇതു കലി (ഗോഡ്സെ )യുഗം 
നമുക്ക് കലിയുഗ മന്ത്രം  ഉറക്കേ 
ചൊല്ലാം 
കൂരായണ ,കൂരായണ 

Thursday, 20 November 2014

കുഞ്ഞുപൂക്കള്‍ക്ക്‌




ഒരു കിങ്ങിണിക്കൊഞ്ചലിന്‍ താളം കേട്ടിടില്‍
കുഞ്ഞുടുപ്പിന്‍ തൊങ്ങലൊന്ന് കണ്ടിടില്‍
കൊടും കാമാമുണരുന്ന നികൃഷ്ട കീടങ്ങളെ
പിഞ്ചെങ്കിലും പെണ്ണുടല്‍ പിച്ചിചീന്തി
രസിക്കേണമെന്നുള്ള പ്രാകൃത പ്രമാണത്തെ
നെഞ്ചേറ്റി ലാളിക്കുന്ന ചെന്നായ്ക്കളെ


ചൊല്ലുക,നിങ്ങളെന്തിനാ കൊച്ചു
കണ്ണില്‍ മിന്നുന്ന താരക ദീപങ്ങള്‍
തല്ലിക്കെടുത്തിയിട്ടാര്‍ത്തു ചിരിക്കുന്നു

പൂക്കളില്ലാത്ത ,പൂത്തുമ്പി തന്‍ചിറകറ്റ ,
നിറം കെട്ട,പേക്കിനാക്കളവള്‍ക്ക് സമ്മാനിച്ചു
ശാന്തമായുറങ്ങുന്നു
നിങ്ങളെന്തിനാ കുഞ്ഞു മോഹങ്ങള്‍ തന്‍
നേര്‍ത്ത ചിറകുകള്‍ വെട്ടിയരിഞ്ഞിട്ടു
വിണ്ണിലുയര്‍ന്നു മദിച്ചു പറക്കുന്നു


ആ ക്കുഞ്ഞു തേങ്ങലിലെഴും ദൈവ ശാപത്തിന്‍
ശരശയ്യയില്‍ നിത്യം പിടഞ്ഞു,പിടഞ്ഞു
നിലക്കട്ടെ കല്ലായ് തീര്‍ന്ന നിങ്ങള്‍
തന്‍ ഹൃദയങ്ങള്‍

ആ കുഞ്ഞു മിഴികളിലെഴുന്നോരാ
കരുണാര്‍ദ്രമാം യാചന വേട്ടയാടട്ടെ
നിങ്ങള്‍ തന്‍ ശിഷ്ട ജന്മത്തെ നിത്യവും




സമര്‍പ്പണം:നാദാപുരത്തും,മലപ്പുറവും,ലോകത്തിന്‍റെ
നാനാകോണിലും പിച്ചിച്ചീന്തപ്പെട്ട പൊന്നോമാനകള്‍ക്ക്




Tuesday, 18 March 2014

മധുരത്തോണി










നാവു കൊണ്ടു മധുരത്തോണി തുഴഞ്ഞു ബാല്യത്തിലേ ക്കൊരു യാത്ര  

Wednesday, 17 July 2013

പുഴയോര്‍മ






കാവിമുണ്ടുടുത്ത് വെള്ളിനൂല് കെട്ടിയ തലമുടി വിടര്‍ത്തിയിട്ട് കൈയ്യില്‍ കിട്ടിയതൊക്കെ ഭാണ്ഡത്തില്‍ പെറുക്കിയിട്ട് കടലിലേക്ക്‌ തീര്‍ത്ഥാടനം പോകുന്ന പുഴ മുത്തശ്ശിയെ സ്നേഹത്തോടെ ഞാന്‍ നോക്കിചിരിച്ചു.പണ്ട് ഓരോ മഴക്കാലവും ഒപ്പം എന്‍റെ ബാല്യവും   ഒരുല്‍സവമാക്കി ക്കൊണ്ട് പുഴ എന്‍റെ വെള്ളതേക്കാത്ത,ജനലുകളില്ലാത്ത വീട്ടിലേക്ക്‌ വിരുന്നു വരുമായിരുന്നു.ആദ്യത്തെ ദിവസം തൊടിയില്‍ പരുങ്ങിനിന്നു,പിന്നീട് പടിവരെ വന്നു ഞങ്ങള്‍ കുട്ടികള്‍ ക്ഷണിക്കാനെന്നപോലെ കാലില്‍ തൊട്ടുരുമ്മി.പതിയെ അകത്തു കയറി വികൃതിയായ കുട്ടിയെപ്പോലെ സര്‍വതും വായിലൊതുക്കി.പൊതുവേ സമാധാനപരമായി ജീവിച്ചു പോകുന്ന അച്ഛനെയും,അമ്മയെയും കൊറച്ചു നേരത്തേക്കെങ്കിലും തമ്മിലടിപ്പിച്ച്, ചുവരിലെല്ലാം ഫ്രീ ആയി ചായം തേച്ചു  .ചുറ്റുപാടും എവിടെ നിന്നൊക്കെയോ പെറുക്കി കൊണ്ട് വന്ന സമ്മാനങ്ങള്‍ നിരത്തി.എന്‍റെ തൊടിയിലെ തേങ്ങയോ,മടലോ,വേണ്ടെതെന്തെന്നു വെച്ചാല്‍ ആരോടും അനുവാദം ചോദിക്കാതെ എടുത്ത് കൊണ്ട് യാത്രപോലും ചോദിക്കാതെ അവള്‍ പോകും.എങ്കിലും എല്ലാ മഴക്കാലത്തും ഞങ്ങള്‍ കാത്തിരിക്കാറുണ്ടായിരുന്നു അവളുടെ വരവും കോലാഹലങ്ങളും.ഇന്ന് പുതിയ വീടിന്‍റെ മുകളിലത്തെ മുറിയില്‍ നിന്നു നിറഞ്ഞൊഴുകുന്ന പുഴ നോക്കി നില്‍ക്കുമ്പോള്‍ മനസ്സു വീണ്ടും ബാല്യം കൊതിക്കുന്നു